കൊച്ചി: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 38 ഡോളറായി ഇടിഞ്ഞു. പക്ഷെ, ഇതിനിടയിലും ഇന്ത്യയിൽ ഇന്ധന വിലവർധന തുടരുന്നു. അഞ്ചു ദിവസം കൊണ്ട് പെട്രോളിന് 2.75 രൂപയും ഡീസലിന് 2.69 രൂപയുമാണ് (കൊച്ചി നഗരത്തിലെ വില അനുസരിച്ച്) കൂട്ടിയത്. ശനിയാഴ്ച പെട്രോളിന് 71.41 രൂപയും ഡീസലിന് 65.70 രൂപയുമായിരുന്നു കൊച്ചി നഗരത്തിലെ വില. ഇത് വ്യാഴാഴ്ച യഥാക്രമം 74.16 രൂപയും 68.39 രൂപയുമായി. ലോക്ഡൗൺ കാലത്ത് ക്രൂഡ് വില 20 ഡോളറിന് താഴേക്ക് ഇടിഞ്ഞ് സമീപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. അതിന്റെ പ്രയോജനം ജനത്തിന് കൊടുക്കാത്ത സർക്കാരും എണ്ണ കമ്പനികളും ആ നിലയിൽനിന്ന് നേരിയ തോതിൽ തിരിച്ചുകയറിയപ്പോൾ ദിനംപ്രതി വില വർധിപ്പിക്കുകയാണ്. വില കുറയ്ക്കുന്നതിനു പകരം, 2020 മാർച്ചിൽ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ വർധിപ്പിക്കുക കൂടി ചെയ്തു. എന്നാൽ, ഇത് വില്പനവിലയിൽ പ്രതിഫലിപ്പിക്കാതെ ജനത്തിന്റെ കണ്ണിൽ പൊടിയിടുകയായിരുന്നു. ഇപ്പോൾ അധിക തീരുവ കുറയ്ക്കുന്നതിനു പകരം വില വീണ്ടും കൂട്ടുകയാണ്. ഇതിനിടെയാണ് ആഗോള വിപണിയിൽ ക്രൂഡ് വില വീണ്ടും കുറയാൻ തുടങ്ങിയത്. അമേരിക്കൻ സമ്പദ് വ്യവസ്ഥ ഈ വർഷം 6.5 ശതമാനം ഇടിയുമെന്ന യു.എസ്. ഫെഡറൽ റിസർവിന്റെ അനുമാനമാണ് ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഇടിയാൻ കാരണം. മാന്ദ്യത്തിൽനിന്ന് തിരിച്ചുകയറാൻ സമയമെടുക്കുമെന്നുള്ള ആശങ്കകൾക്കിടയിൽ യു.എസ്. ക്രൂഡ് ലഭ്യത റെക്കോഡ് നിലയിലേക്ക് ഉയർന്നതും അസംസ്‌കൃത എണ്ണവിലയിൽ പ്രതിഫലിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും ലോക്ഡൗണിൽ അയവു വന്നിട്ടുണ്ടെങ്കിലും പഴയ നിലയിലേക്ക് ഉപഭോഗം കൂടാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ, കാര്യമായ മുന്നേറ്റം സമീപഭാവിയിൽ ഉണ്ടാവില്ല. പക്ഷെ, ഇതിനിടയിലും വില ഉയർത്തി നേട്ടം വർധിപ്പിക്കാൻ ശ്രമിക്കുകയാണ് സർക്കാരും എണ്ണക്കമ്പനികളും.
from mathrubhumi.latestnews.rssfeed https://ift.tt/2MSBlMC
via
IFTTT
No comments:
Post a Comment