കൊച്ചി : സ്വിച്ചിട്ട് ഒറ്റമുറി വീട്ടിലെ ബൾബ് തെളിക്കുമ്പോൾ അനിതയുടെയും അഖിലേഷിന്റെയും മുഖത്ത് ഒരായിരം മെഗാവാട്ട് സന്തോഷമുണ്ടായിരുന്നു. ചിരിയും കരച്ചിലും ഒരുപോലെ പടർന്ന മുഖത്തോടെ അനിത മകനെ ചേർത്തു നിർത്തി... ''ഇനി എന്റെ മോന് രാത്രി പുറത്തു പോയിരുന്ന് പഠിക്കേണ്ടല്ലോ. നമ്മുടെ വീട്ടിലും കറന്റ് വന്നല്ലോ...'' അനിതയുടെ വാക്കുകൾ പൂർത്തിയാകും മുമ്പേ അഖിലേഷ് ആ കൈകൾ പിടിച്ച് നെഞ്ചോടു ചേർത്തു... ''സന്തോഷമായി അമ്മേ, എനിക്കിനി വീട്ടിലിരുന്നു പഠിക്കാല്ലോ...'' വെറും നാലു മണിക്കൂർ കൊണ്ടാണ് എറണാകുളം കങ്ങരപ്പടി സ്വദേശി അനിതയുടെയും മകൻ അഖിലേഷിന്റെയും ജീവിതം തെളിഞ്ഞത്. വൈദ്യുതി ഇല്ലാതെ കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന അനിത മകന്റെ പഠനം ഓർത്താണ് എന്നും വിഷമിച്ചിരുന്നത്. എൻജിനീയറിങ് വിദ്യാർഥിയായ അഖിലേഷ് രാത്രി പലപ്പോഴും പുറത്ത് എവിടെയെങ്കിലും പോയിരുന്നാണ് പഠിച്ചിരുന്നത്. രാത്രി വൈകി വീട്ടിലെത്തിയാൽ മണ്ണെണ്ണ വിളക്കും മെഴുകുതിരിയുമായിരുന്നു അവന്റെ ആശ്രയം. ഏഴു വർഷം മുമ്പ് ഭർത്താവ് മരിച്ച അനിത തൂപ്പുജോലിയും വീട്ടുജോലിയും ചെയ്താണ് മകനെ പഠിപ്പിക്കുന്നത്.വ്യാഴാഴ്ച രാവിലെ കെ.എസ്.ഇ.ബി.യുടെ തേവയ്ക്കൽ സെക്ഷൻ ഓഫീസിലെത്തി അനിത വൈദ്യുതി കണക്ഷനെപ്പറ്റി ചോദിച്ചതാണ് അവിശ്വസനീയമായ ഒരു കണക്ഷൻ നൽകലിന് തുടക്കമിട്ടത്. അനിതയുടെ അപേക്ഷ കണ്ട അസിസ്റ്റന്റ് എൻജിനീയർ പി. പുഷ്പലത ഓവർസിയറായ കെ.കെ. നിസാറിനെ കാര്യങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തി. കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിലെത്തി കാര്യങ്ങൾ ബോധ്യപ്പെട്ട ഓവർസിയർ വിവരങ്ങൾ പുഷ്പലതയെ അറിയിച്ചു. പിന്നെയെല്ലാം ശരവേഗത്തിലായിരുന്നു. ഫീൽഡ് ജീവനക്കാരായ സുഭാഷും പ്രജീഷും ശശിയും ഉല്ലാസും ജലീലും ലിബിനും ജോർജും കുഞ്ഞുമോനുമൊക്കെ ചേർന്ന് ഉച്ചയോടെ കണക്ഷൻ ശരിയാക്കി. അവർ തന്നെയാണ് വീട്ടിലെ വയറിങ് ജോലികളും അതിവേഗം പൂർത്തിയാക്കിയത്. കണക്ഷൻ നൽകാനെത്തുമ്പോൾ കെ.എസ്.ഇ.ബി. ജീവനക്കാരെ കാത്ത് ഒറ്റമുറി വീട്ടിൽ ഒരാളുണ്ടായിരുന്നു-പാമ്പ്. വൈദ്യുതി കണക്ഷൻ കിട്ടിയെങ്കിലും അനിതയുടെ മാറാത്തൊരു പേടിയും അതുതന്നെയാണ്. ''പാമ്പ് എപ്പോൾ വേണമെങ്കിലും കയറിവരുന്ന വീടാണ് ഞങ്ങളുടേത്. ഇതുവരെ ഇരുട്ടിലാണ് ഷീറ്റുകൊണ്ടുണ്ടാക്കിയ ഈ വീട്ടിൽ ഞങ്ങൾ കഴിഞ്ഞത്. എന്റെ മോനെ പഠിപ്പിച്ച് ഒരു നിലയിലെത്തിക്കണമെന്ന മോഹം മാത്രമേയുള്ളൂ. ഒരു സൗകര്യവും ഇല്ലെങ്കിലും മോൻ കഷ്ടപ്പെട്ട് പഠിക്കുന്നുണ്ടല്ലോ...'' അനിതയുടെ വാക്കുകൾ സങ്കടത്താൽ ഇടറിനിന്നപ്പോൾ അഖിലേഷ് അമ്മയുടെ കൈകൾ വീണ്ടും നെഞ്ചോടു ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2YpMWs1
via
IFTTT
No comments:
Post a Comment