തൃശ്ശൂർ: മലയാളസിനിമയിലെ ഹിറ്റ് മേക്കറിലൊരാളും സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ.സച്ചിദാനന്ദൻ-49) അന്തരിച്ചു. തൃശ്ശൂർ ജൂബിലി മെഡിക്കൽ കോളേജിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു മരണം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ഇടുപ്പുശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഹൃദയാഘാതമുണ്ടായ അദ്ദേഹത്തെ പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. കൊടുങ്ങല്ലൂർ ടി.കെ.എസ്.പുരം കൂവ്വക്കാട്ട് പരേതനായ രാമകൃഷ്ണന്റെയും ദാക്ഷായണിയുടെയും മകനാണ്. 20 വർഷത്തിലേറെയായി ഹൈക്കോടതി അഭിഭാഷകനാണ്. കൊടുങ്ങല്ലൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറിയിൽ പത്താം ക്ലാസ് വരെ പഠിച്ച സച്ചി തുടർന്ന് മാല്യങ്കര എസ്.എൻ.എം. കോളേജിൽനിന്ന് ബിരുദവും എറണാകുളം ലോ കോളേജിൽനിന്ന് എൽ.എൽ.ബി.യും നേടി. വക്കീൽപ്പണിക്കിടെ സുഹൃത്തായ സേതുവുമായി ചേർന്നെഴുതിയ തിരക്കഥകളാണ് ഒട്ടേറെ ജനപ്രിയചിത്രങ്ങൾക്ക് വഴിതുറന്നത്. പഠനകാലത്തുതന്നെ അമച്വർ നാടകങ്ങളിൽ സക്രിയമായിരുന്നു. രഞ്ജിത്ത് നിർമിച്ച അയ്യപ്പനും കോശിയുമെന്ന ബോക്സോഫീസ് ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. സേതുവുമായി ചേർന്ന് തിരക്കഥയൊരുക്കിയ ചോക്ലേറ്റിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. റോബിൻഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്സ്, ഡബിൾസ് തുടങ്ങിയ ചിത്രങ്ങളും ഈ കൂട്ടുകെട്ടിന്റേതാണ്. അനാർക്കലിയിലൂടെ സ്വതന്ത്രസംവിധായകനായി. റൺ ബേബി റൺ ആയിരുന്നു ആദ്യത്തെ സ്വതന്ത്രരചന. രാമലീല, ഷെർലെക് ടോംസ്, ഡ്രൈവിങ് ലൈസൻസ്, ചേട്ടായീസ് എന്നിവയുടെ രചനയും സച്ചിയുടേതാണ്. സഹോദരങ്ങൾ: മുരളി (ആർട്ടിസ്റ്റ്), രാധാകൃഷ്ണൻ (കോൺട്രാക്ടർ), സജിത. Content Highlights: director sachy passed away
from mathrubhumi.latestnews.rssfeed https://ift.tt/3hAglIG
via
IFTTT
No comments:
Post a Comment