ന്യൂഡൽഹി : ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അനിവാര്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയുടെനേരെ നോക്കാൻപോലും ആർക്കെങ്കിലും ധൈര്യമില്ലാത്ത നിലയിൽ രാജ്യത്തിന്റെ ശേഷി വളർന്നിട്ടുണ്ട്. ഇന്ത്യ സമാധാനവും സൗഹൃദവുമാണ് ആഗ്രഹിക്കുന്നത്. അതേസമയം, രാജ്യത്തിന്റെ പരമാധികാരം ഉയർത്തിപ്പിടിക്കും. അതിർത്തിയിൽ ഇന്ത്യയുടെ പ്രദേശത്ത് പുറത്തുനിന്ന് ആരുമില്ല. ഇന്ത്യയുടെ പോസ്റ്റ് ആരും പിടിച്ചെടുത്തിട്ടുമില്ല -പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് സർക്കാരിനും പ്രതിരോധ സേനയ്ക്കും പൂർണപിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷപാർട്ടികൾ യോഗത്തിൽ വ്യക്തമാക്കി. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു സർവകക്ഷി യോഗം. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, എസ്. ജയശങ്കർ, നിർമലാ സീതാരാമൻ, പ്രഹ്ളാദ് ജോഷി എന്നിവരും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ബി.ജെ.പി. പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരടക്കം 15 പാർട്ടികളുടെ അധ്യക്ഷരും പങ്കെടുത്തു. ഏറ്റുമുട്ടലിൽ 20 ധീരസൈനികർ പരമമായ ത്യാഗം ചെയ്തു. പക്ഷേ, നമ്മുടെ മാതൃഭൂമിയെ ലക്ഷ്യംവെച്ചവരെ പാഠംപഠിപ്പിച്ചിട്ടാണ് അവർ ജീവത്യാഗം ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. യഥാർഥ നിയന്ത്രണരേഖയിൽ ചൈന സ്വീകരിച്ച നടപടികളിൽ മുഴുവൻ രാജ്യവും വേദനയിലും ദേഷ്യത്തിലുമാണ്. നയതന്ത്രതലത്തിലൂടെ ഇന്ത്യയുടെ നിലപാട് ചൈനയെ അറിയിച്ചിട്ടുമുണ്ട്. ദേശസുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിക്കും. യുദ്ധവിമാനങ്ങൾ, നവീന ഹെലികോപ്റ്ററുകൾ, മിസൈൽ സംവിധാനങ്ങൾ തുടങ്ങി സേനയുടെ മറ്റാവശ്യങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. അതിർത്തിയിലെ അടിസ്ഥാനസൗകര്യങ്ങൾ വേഗത്തിൽ തയ്യാറാക്കും. ഇന്നത്തെ സാഹചര്യത്തിൽ വിവിധഭാഗങ്ങളിൽനിന്ന് ഒരുമിച്ച് മുന്നോട്ടുനീങ്ങാനുള്ള ശേഷി ഇന്ത്യൻ സേനയ്ക്കുണ്ട്. പുതുതായി ഏർപ്പെടുത്തിയ സംവിധാനങ്ങളിലൂടെ യഥാർഥ നിയന്ത്രണരേഖയിൽ പട്രോളിങ് നടത്താനുള്ള ശേഷി വർധിച്ചു. ഇതിലൂടെ യഥാർഥനിയന്ത്രണരേഖയിൽ ജാഗ്രത വർധിച്ചു. നേരത്തേ പല സ്ഥലത്തും നിരീക്ഷണമുണ്ടായിരുന്നില്ല. കടന്നുകയറുന്നവരെ തടയാനും ചോദ്യം ചെയ്യാനും ആരുമുണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് നമ്മുടെ സൈനികർ തടയുന്നു, ചോദ്യംചെയ്യുന്നു, അന്വേഷിക്കുന്നു. അതുകൊണ്ടാണ് സംഘർഷം വർധിക്കുന്നത് -പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സോണിയാഗാന്ധി, എൻ.സി.പി. നേതാവ് ശരദ് പവാർ, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ, മുഖ്യമന്ത്രിമാരും പാർട്ടി അധ്യക്ഷൻമാരുമായ മമതാ ബാനർജി, ഉദ്ധവ് താക്കറെ, കെ. ചന്ദ്രശേഖർ റാവു, നിതീഷ് കുമാർ, ജഗൻ മോഹൻ റെഡ്ഡി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നതിന് ആർ.ജെ.ഡി., ആം ആദ്മി പാർട്ടി, എ.ഐ.എം.ഐ.എം. തുടങ്ങിയ പാർട്ടികൾ നേരത്തേ പ്രതിഷേധമറിയിച്ചിരുന്നു. Content Highlights:Ladakh Issue, the army has Independence to take action: Prime Minister in the all-party meeting
from mathrubhumi.latestnews.rssfeed https://ift.tt/2NdukGv
via
IFTTT
No comments:
Post a Comment