വാഷിങ്ടൺ: ‘മണ്ണിൽനിന്ന് എല്ലാമെടുക്കുന്നത് നല്ലതല്ല. തിരിച്ചുകൊടുക്കുക എന്നൊരു നിയമമുണ്ട്. എന്തെല്ലാം നിങ്ങൾ മണ്ണിൽനിന്നെടുക്കുന്നോ അതെല്ലാം തിരിച്ചുകൊടുക്കണം.’ പറയുന്നത് ഡോ. രത്തൻ ലാലാണ്. ഇക്കൊല്ലത്തെ ലോകഭക്ഷ്യ സമ്മാനം നേടിയ ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രജ്ഞൻ. മണ്ണുസംരക്ഷണത്തിന് ആവിഷ്‌കരിച്ച നൂതനവിദ്യകളിലൂടെ 50 കോടിയിലേറെ ചെറുകിട കർഷകരുടെ ജീവനോപാധി സംരക്ഷിച്ച ശാസ്ത്രജ്ഞനെന്നാണ് അമേരിക്കയിലെ അയോവ ആസ്ഥാനമായുള്ള വേൾഡ് ഫുഡ് പ്രൈസ് ഫൗണ്ടേഷൻ ഡോ. ലാലിനെ വിശേഷിപ്പിക്കുന്നത്. നാലു ഭൂഖണ്ഡങ്ങളിലായി അഞ്ചുപതിറ്റാണ്ടുനീളുന്ന പ്രവർത്തനങ്ങളാണ് എഴുപത്തഞ്ചുകാരനായ അദ്ദേഹം നടത്തിയത്. ഇതിലൂടെ 200 കോടിയിലേറെപ്പേർക്ക് മെച്ചപ്പെട്ട ഭക്ഷണവും പോഷകാഹാരവും ലഭ്യമായി. കോടിക്കണക്കിനു ഹെക്ടർ ഭൂമി സ്വാഭാവികരീതിയിൽ സംരക്ഷിക്കപ്പെട്ടു. മണ്ണിനെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ഭക്ഷ്യോത്പാദനം മെച്ചപ്പെടുത്തിയതിനും പ്രകൃതിവിഭവങ്ങൾ സംരക്ഷിച്ചതിനും കാലാവസ്ഥാവ്യതിയാനത്തിന്റെ തീവ്രതകുറയ്ക്കുന്നതിനും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള ആദരമായാണ് കാർഷിക മേഖലയിലെ നൊബേൽ എന്നറിയപ്പെടുന്ന പുരസ്കാരം ലഭിച്ചത്. രണ്ടരലക്ഷം ഡോളറാണ് (രണ്ടുകോടി രൂപ) പുരസ്കാരത്തുകയായി ഡോ. രത്തൻ ലാലിനു ലഭിക്കുക. ഭാവിയിലെ മണ്ണുഗവേഷണത്തിനും പഠനത്തിനുമായി ഈ തുക സംഭാവന ചെയ്യുകയാണ് അദ്ദേഹം. തനിക്കുലഭിച്ച സമ്മാനം മണ്ണുശാസ്ത്രത്തിനുള്ള അംഗീകാരമായാണ് ലാൽ കരുതുന്നത്. പഞ്ചാബ്, യു.പി., ഹരിയാണ എന്നിവിടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് ഉടൻ നിർത്തണമെന്നാണ് അദ്ദേഹത്തിന് ഇന്ത്യയോടു പറയാനുള്ളത്. മണ്ണിന്റെ ആദ്യപാളിയിൽ രണ്ടുമൂന്നുശതമാനം ജൈവാംശമുണ്ടാകണം. എന്നാൽ, പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ, ഡൽഹി, ഇന്ത്യയുടെ തെക്കും മധ്യഭാഗത്തുമുള്ള സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇത് 0.5 ശതമാനമോ 0.2 ശതമാനമോ ആണ്. ജൈവാംശം വലിയതോതിൽ ശോഷിച്ചുപോയിരിക്കുന്നു. അതിന്റെ ഫലമായി ഉത്പാദനവും വിളവും കുറയുന്നു. ആരോഗ്യമില്ലാത്ത മണ്ണിൽ വിളയുന്ന ആഹാരത്തിന്റെ പോഷകഗുണം കുറയും. മണ്ണിന്റെ ആരോഗ്യം കുറയുമ്പോൾ മനുഷ്യന്റേതും കുറയും. അതുകൊണ്ട് ഇന്ത്യയും മറ്റു വികസിതരാജ്യങ്ങളും മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിൽ ശ്രദ്ധയൂന്നണം -അദ്ദേഹം പറയുന്നു. വൈക്കോൽ കത്തിക്കാതെ, വളമാക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.പഞ്ചാബ് കാർഷിക സർവകലാശാലയിലെ പൂർവവിദ്യാർഥിയാണ് ലാൽ. അതിനുശേഷം അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടി. ഇപ്പോൾ ഇവിടത്തെ കോളേജ് ഫോർ ഫുഡ്, അഗ്രിക്കൾച്ചറൽ, എൻവയോൺമെന്റൽ സയൻസസിൽ അധ്യാപകനാണ്.1987-ൽ ‘ഹരിതവിപ്ലവത്തിന്റെ പിതാവ്’ എം.എസ്. സ്വാമിനാഥനാണ് ലോകഭക്ഷ്യപുരസ്കാരം ആദ്യം ലഭിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/30zj3br
via
IFTTT
No comments:
Post a Comment