അങ്കമാലി: 54 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചാത്തനാട്ട് വീട്ടിൽ ഷൈജു തോമസ് (40) ആണ് അറസ്റ്റിലായത്. കുട്ടി തന്റെയല്ല എന്നുള്ള സംശയത്താലും പെൺകുഞ്ഞ് ജനിച്ചതിലുള്ള നിരാശയാലുമാണ് ഇയാൾ ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. ജോസ്പുരം ഭാഗത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ഇയാൾ, കിടപ്പുമുറിയിൽ വെച്ചാണ് കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചത്. ഭാര്യയുടെ കൈയിൽനിന്ന് ബലമായി പിടിച്ചുവാങ്ങി കൈകൊണ്ട് രണ്ടുപ്രാവശ്യം കുട്ടിയുടെ തലയ്ക്ക് അടിക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ തലച്ചോറിൽ രക്തസ്രാവവും വെള്ളക്കെട്ടുമുണ്ട്, കാലുകളിൽ ചതവുമുണ്ട്. ഷൈജുവിന്റെ ഭാര്യ നേപ്പാൾ സ്വദേശിനിയാണ്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട നേപ്പാൾ സ്വദേശിനിയായ യുവതിയും ഷൈജുവും തമ്മിൽ വിവാഹം കഴിഞ്ഞിട്ട് ഒരുവർഷമേ ആയിട്ടുള്ളു. നേപ്പാളിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. 10 മാസം മുൻപാണ് ഇവർ ജോസ്പുരത്ത് താമസം തുടങ്ങിയത്. കുഞ്ഞിന്റെ രാത്രിയിലുള്ള കരച്ചിലിൽ അസ്വസ്ഥതയുള്ള ഷൈജു ഇതിന് മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷത്തിലാണ് ഷൈജു തോമസ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ഷൈജു വർഷങ്ങളായി അങ്കമാലി ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്. ചെങ്ങമനാട് എസ്.എച്ച്.ഒ ടി.കെ. ജോസിയുടെ നേതൃത്വത്തിൽ എസ്.ഐ അശോകൻ, പോലീസ് ഉദ്യോഗസ്ഥരായ വർഗീസ്, ബിജു, പ്രമോദ്, സലിൻകുമാർ, പ്രമോദ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Content Highlights:father brutally attacked 54 days old baby girl in angamaly
from mathrubhumi.latestnews.rssfeed https://ift.tt/2YhvCqd
via
IFTTT
No comments:
Post a Comment