കാസർക്കോട്:അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പീതാംബരന്റെ മൊഴി. കൃപേഷും ശരത് ലാലും ചേർന്നാക്രമിച്ച കേസിൽ പാർട്ടി ഇടപെടൽ ഉണ്ടാകാത്തത് നിരാശ ഉണ്ടാക്കിയെന്നും പീതാംബരൻ പോലീസന് നൽകിയ മൊഴിയിൽ പറയുന്നു. കൊല നടത്തിയത് കഞ്ചാവ് ലഹരിയിലെന്നും പ്രതികൾ നൽകിയ മൊഴിയിൽ പറയുന്നു. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. തന്നെ ആക്രമിച്ച വിഷയത്തിൽ പാർട്ടിയിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രകോപനത്തിന് കാരണമായി. ലോക്കൽ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിക്കാതെ വന്നതോടെ തിരിച്ചടിക്കാൻ തീരുമാനിച്ചു. അപമാനം സഹിക്കാൻ കഴിയാത്തതുമൂലമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മൊഴിയിൽ പറയുന്നു. കൃപേഷും ശരത് ലാലും പെരിയയിൽവെച്ച് പീതാംബരനെ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. കൈ ഒടിഞ്ഞ നിലയിലാണ് അന്ന് പീതാംബരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശരത് ലാൽ റിമാൻഡിൽ ആയിരുന്നു. ഫെബ്രുവരി എട്ടിനാണ് ശരത് ലാൽ ജാമ്യത്തിൽ ഇറങ്ങിയത്. എന്നാൽ കേസിൽ കൃപേഷ് ഉൾപ്പെടെയുള്ളവർക്കെതിരെയും കേസ് എടുക്കണമെന്നായിരുന്നു പീതാംബരന്റെയും ആവശ്യം. എന്നാൽ ഇതിൽ പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. പോലീസിന്റെ അന്വേഷണത്തിൽ കൃപേഷ് പീതാംബരനെ ആക്രമിച്ചിട്ടില്ലെന്നും സംഭവസമയത്ത് സ്വന്തം വീട്ടിൽ ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കൃപേഷിനെ പ്രതി ചേർത്തിരുന്നില്ല. പക്ഷെ പീതാംബരൻ ഈ ആവശ്യം പാർട്ടി തലത്തിലും ഉന്നയിച്ചു. അന്വേഷണം വേണ്ട രീതിയിൽ നടക്കുന്നില്ല എന്നതായിരുന്നു പീതാംബരന്റെ ആരോപണം. ഇക്കാര്യം പരാതിയായി പാർട്ടിയിൽ ഉന്നയിച്ചു. എന്നാൽ പാർട്ടിയിൽനിന്ന് അനുകൂലമായ നിലപാടുണ്ടായിട്ടില്ല. ഇതിൽ നിരാശ പൂണ്ട പീതാംബരൻ തന്റെ സുഹൃത്തുക്കളുമായി ഇക്കാര്യം ആലോചിച്ചു. ഇങ്ങനെയാണ് കൊലപാതകമെന്ന ആസൂത്രണത്തിലേക്ക് കാര്യങ്ങൾ എത്തിയത്. സഹായികളായ സുഹൃത്തുക്കൾ ഉണ്ടാകുമെന്ന് ഉറപ്പു നൽകി. ഇവരുടെ സഹായത്തോടെ കൊല നടത്തിയെന്നാണ് പീതാംബരൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്. പീതാംബരൻ കുറ്റം സ്വയം ഏൽക്കുകയാണെന്നാണ് വിവരം.വ്യക്തിവൈരാഗ്യം എന്ന നിലയ്ക്കുള്ള കൊലപാതകമെന്നാണ് പീതാംബരന്റെ മൊഴി. എന്നാൽ ഇത് പൂർണമായും വിശ്വസിക്കാൻ പോലീസ് തയ്യാറായിട്ടില്ല. കസ്റ്റഡിയിലുള്ള പീതാംബരന്റെ സുഹൃത്തുക്കളും സമാനമായ മൊഴിയാണ് നൽകിയിരിക്കുന്നതെന്നാണ് വിവരം. ഇന്ന് ഉച്ചകഴിഞ്ഞ് പീതാംബരനെ കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. Content Highlights:Kasargode Double Murder; murder attempt planned by Peethambaran
from mathrubhumi.latestnews.rssfeed https://ift.tt/2EjiOFW
via
IFTTT
No comments:
Post a Comment